രക്താർബുദവും  മാതൃത്വവും 

Written By ഡോ.രഘു കെ എസ് സീനിയർ കൺസൾട്ടൻറ്, പീഡിയാട്രിക് ഹീമറ്റോളജി ആൻറ് ഓങ്കോളജി ടാറ്റ മെഡിക്കൽ ഇൻസ്റ്റിററ്യൂട്ട് , കൊൽക്കത്ത
രക്താർബുദവും  മാതൃത്വവും 

രോഗബാധയ്ക്ക് ശേഷം  അമ്മയാകാൻ കഴിയുമോ ?

ശൈശവദശയിൽ  ഗുരുതര രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ മാതാപിതാക്കൾക്ക്, കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്താലും ആധി ഒഴിയില്ല. കുഞ്ഞുന്നാളിലെ അസുഖത്തിൻറെ ബാക്കിപത്രമായി മുതിർന്ന ശേഷവും പ്രതിസന്ധികൾ നേരിടേണ്ടി വരുമോ എന്ന ചിന്ത രക്ഷിതാക്കളെ പിന്തുടരുന്നതായി കാണാം. പ്രത്യേകിച്ച്, കുഞ്ഞിൻറെ ഭാവിജീവിതം, വിവാഹം, പ്രത്യുൽപ്പാദനശേഷി തുടങ്ങിയ വിഷയങ്ങളിൽ.

അത്തരത്തിലുള്ള ആശങ്കകൾ രക്താർബുദം ബാധിച്ച കുഞ്ഞുങ്ങളുടെ കാര്യത്തിലും മാതാപിതാക്കൾക്ക് ഉണ്ടാകാറുണ്ട്.

രക്താർബുദം അതിജീവിച്ച പെൺകുട്ടിക്ക് ഭാവിയിൽ  അമ്മയാകാൻ കഴിയുമോ ?

വളരെ പ്രസക്തമായ ചോദ്യമാണിത്. അർബുദരോഗം, പ്രത്യേകിച്ച് രക്താർബുദം അഥവാ ലുക്കീമിയ, സങ്കീർണ്ണമായ അവസ്ഥ  തന്നെയാണ്.  കൃത്യമായ ചികിൽസയിലൂടെ രക്താർബുദം ബാധിച്ച കുഞ്ഞിൻറെ ജീവൻ  രക്ഷിക്കാനാകുമെങ്കിലും കുഞ്ഞിന് ശാരീരികമായി നിരവധി മാറ്റങ്ങൾ വരാൻ  സാദ്ധ്യതയുണ്ട്. രക്താർബുദ ചികിൽസ, പ്രത്യുൽപ്പാദന വ്യവസ്ഥയേയും  പ്രതികൂലമായി ബാധിക്കാനിടയുണ്ട് എന്നത് യാഥാർത്ഥ്യമാണ്.  

ഈ വിഷയത്തെക്കുറിച്ച്,  കൊൽക്കത്തയിലെ ടാറ്റ മെഡിക്കൽ ഇൻസ്റ്റിററ്യൂട്ടിലെ കുട്ടികളുടെ അർബുദ ചികിൽസാവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന പ്രശസ്ത ഡോക്ടർ രഘു കെ എസ് , ചികിൽസാനുഭവങ്ങൾ അടിസ്ഥാനമാക്കി ശാസ്ത്രീയ അപഗ്രഥനം നടത്തുകയാണിവിടെ.

കാൻസർ ചികിൽസയും പ്രത്യുൽപ്പാദന ക്ഷമതയും തമ്മിൽ ബന്ധമുണ്ടോ ?

അർബുദ രോഗബാധയും രോഗത്തെ ചെറുക്കാനുള്ള ചികിൽസയും പ്രത്യുൽപ്പാദന വ്യവസ്ഥയെ ബാധിക്കാൻ സാദ്ധ്യതയുണ്ട് എന്നത് സത്യമാണ്. കാൻസർ ചികിൽസയിൽ നിർണ്ണായകമായ ഉയർന്ന ഡോസിലുള്ള കീമോതെറാപ്പി, ജനനേന്ദ്രിയത്തിനടുത്തുള്ള റേഡിയേഷൻ ചികിൽസ, മജ്ജ മാറ്റിവെക്കൽ തുടങ്ങിയ ചികിൽസയ്ക്ക് വിധേയമാകുന്ന പെൺകുട്ടികളുടെ അണ്ഡാശയത്തിനോ ഗർഭപാത്രത്തിനോ തകരാർ സംഭവിക്കാനിടയുണ്ട്. ആൺകുട്ടികളിൽ ബീജങ്ങളുടെ എണ്ണം കുറഞ്ഞേക്കാം.  കുട്ടിക്കാലത്ത് ഇത്തരം ചികിൽസകൾ നടത്തേണ്ടി വരുന്നവരിൽ ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാദ്ധ്യത കുറയുന്നതായി കാണാം.

രക്താർബുദം ബാധിച്ച് ചികിൽസ തേടുന്നവർക്കെല്ലാം വന്ധ്യത വരുമെന്നല്ല ഇതിനർത്ഥം. വാസ്തവത്തിൽ, കുഞ്ഞുന്നാളിൽ ലുക്കീമിയ ബാധിച്ച് ചികിൽസക്ക് വിധേയരാവുന്ന പല  പെൺകുഞ്ഞുങ്ങൾക്കും ഭാവിയിൽ ഗർഭം ധരിക്കാനും അമ്മയാകാനും  കഴിയാറുണ്ട്.  

ഒരു വ്യക്തിയുടെ പ്രത്യുൽപ്പാദന ക്ഷമത , ഇനിപ്പറയുന്ന കാര്യങ്ങൾക്ക് അനുസൃതമായി  വ്യത്യാസപ്പെടാം.  

  • ഏത് തരം അർബുദം
  • റേഡിയേഷൻ നൽകുന്ന ശരീരഭാഗം ഏത് , വികിരണത്തിൻെറ തീവ്രത എത്ര
  • കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ സ്വഭാവം
  • ചികിൽസക്ക് വിധേയമാകുമ്പോഴത്തെ പ്രായം 

തീരെ ചെറിയ പ്രായത്തിൽ ചികിൽസ തേടുകയും താരതമ്യേന കുറഞ്ഞ അളവിൽ മരുന്നുകൾ ഉപയോഗിക്കുകയും ചെയ്ത പെൺകുട്ടികളിൽ  പ്രത്യുൽപ്പാദന ക്ഷമത നിലനിർത്താനുള്ള സാദ്ധ്യത  കൂടുതലാണ്.

ആൺകുട്ടികളും രക്താർബുദ ചികിൽസയും

പെൺകുഞ്ഞുങ്ങളേപ്പോലെ തന്നെ, തീരെ കുഞ്ഞുപ്രായത്തിൽ ചികിൽസക്ക് വിധേയമാകുന്ന ആൺകുട്ടികൾക്കും  ഭാവിയിൽ പ്രത്യുൽപ്പാദന ക്ഷമത നിലനിർത്താൻ കഴിയാറുണ്ട്. കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ ബീജോൽപ്പാദനത്തെ  ബാധിക്കാറുണ്ടെങ്കിലും മിക്ക കേസുകളിലും ഈ പ്രശ്നം താൽക്കാലികം മാത്രമാണ്.

അതിജീവനത്തിന് ശേഷം പ്രതീക്ഷയോടെ

രക്താർബുദം എന്ന സങ്കീർണ്ണമായ രോഗാവസ്ഥയെ പോരാടിത്തോൽപ്പിക്കുക എന്നത് തന്നെ വലിയ വിജയമാണെന്ന് നിസ്സംശയം പറയാം. നൂതന ചികിൽസാരീതികൾ അവലംബിച്ചുള്ള മുന്നേറ്റത്തിലൂടെ,  ശുശ്രൂഷാരീതികളിലൂടെ, രോഗശമനത്തിനൊപ്പം തന്നെ രോഗിയുടെ പ്രത്യുൽപ്പാദന ക്ഷമത സംബന്ധിച്ച കരുതലും ആരോഗ്യത്തോടെയുള്ള ഭാവിജീവിതവും മുന്നിൽക്കണ്ടാണ്  ഡോക്ടർമാർ ചികിൽസ നൽകുന്നത്.   

പുതിയ സാങ്കേതിക വിദ്യയെ ആധാരമാക്കി,  കൌമാരക്കാരിലുണ്ടാകുന്ന രക്താർബുദ ചികിൽസക്കൊപ്പം,  അവരുടെ അണ്ഡവും ബീജവും ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയും ഭാവിയിൽ ഗർഭധാരണത്തിനുപയോഗിക്കുകയും ചെയ്യുന്ന രീതിയും വ്യാപകമാകുന്നുണ്ട്. 

അതിജീവിച്ചവരും രക്ഷിതാക്കളും അറിയാൻ

ലുക്കീമിയക്ക് ചികിൽസ വേണ്ടിവന്നിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കൾ, കുഞ്ഞുങ്ങൾ മുതിരുമ്പോഴുണ്ടായേക്കാവുന്ന പ്രത്യുൽപ്പാദന ക്ഷമത സംബന്ധിച്ച സംശയങ്ങളും ആശങ്കകളും ഡോക്ടറോട് തുറന്നു ചോദിച്ച് മനസ്സിലാക്കാൻ മടിക്കരുത്. ഭാവിയിൽ നേരിടാൻ സാദ്ധ്യതയുള്ള സങ്കീർണ്ണതകൾ , നേരത്തെ തിരിച്ചറിഞ്ഞ് പ്ളാൻ ചെയ്താൽ, ആത്മവിശ്വാസത്തോടെ, ധൈര്യത്തോടെ മുന്നേറാനാകും.

കുട്ടിക്കാലത്ത് രക്താർബുദത്ത അതിജീവിച്ച നിരവധി പേർ കുടുംബത്തോടൊത്ത് , സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ട്, ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായിത്തന്നെ. 

രത്നച്ചുരുക്കം

  •  രക്താർബുദവും ചികിൽസയും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്, പക്ഷെ,എല്ലാവരിലും അങ്ങനെയാകണമെന്നില്ല.
  • ലുക്കീമിയക്ക് ചികിൽസ തേടിയിട്ടുള്ള ഭൂരിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യുൽപ്പാദന ശേഷി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.
  •  ചികിൽസയുടെ സ്വഭാവം, തീവ്രത, റേഡിയേഷൻ നടത്തുന്ന ശരീരഭാഗം എന്നിവയെ ആശ്രയിച്ചാകും  രോഗിയുടെ പ്രത്യുൽപ്പാദന ക്ഷമത.
  •   ആരംഭാവസ്ഥയിൽത്തന്നെ തിരിച്ചറിഞ്ഞ്, മികച്ച ചികിൽസ നൽകി, വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൈക്കൊള്ളുന്നതുവഴി,കുട്ടികളിൽ   ഭാവിയിലെ പ്രത്യുൽപ്പാദന സാദ്ധ്യത വർദ്ധിപ്പിക്കാനാകും.

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
Top
Subscribe