മനസ്സിന്റെ മായാജാലം: ‘ദൃശ്യം’ സിനിമയും ഓഗസ്റ്റ് 2 എന്ന തിയതിയും കാഴ്ച്ച വെക്കുന്ന  മനഃശാസ്ത്രം

മനസ്സിന്റെ മായാജാലം: ‘ദൃശ്യം’ സിനിമയും ഓഗസ്റ്റ് 2 എന്ന തിയതിയും കാഴ്ച്ച വെക്കുന്ന  മനഃശാസ്ത്രം

മനഃശാസ്ത്രവും ഉദ്വേഗവും വൈകാരിക ഏറ്റക്കുറച്ചിലുകളും  സമർത്ഥമായി സമന്വയിപ്പിച്ച ഇന്ത്യൻ ത്രില്ലറുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ‘ദൃശ്യം’ എന്ന വേറിട്ട ചിത്രം മുൻനിരയിൽത്തന്നെയുണ്ടാകും.

എന്നാൽ കാഴ്ച്ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥയ്ക്കും അഭിനയത്തിൻ്റെ വിസ്മയത്തിനുമെല്ലാം അപ്പുറത്ത്, അതിസൂക്ഷ്മവും ശക്തവുമായ ഒരു മനഃശാസ്ത്ര തന്ത്രമുണ്ട്—ഓർമ്മയെയും ധാരണയെയും സമർത്ഥമായി മാറ്റിമറിക്കുന്നത്. ഇതെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഒരൊറ്റ തിയതിയിലാണ്: ഓഗസ്റ്റ് 2.

ഇതൊരു സിനിമ മാത്രമല്ല, മനസ്സിന്റെയും ചിന്തയുടെയും ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പാഠം കൂടിയാണ്.

എന്താണ് ഓഗസ്റ്റ് 2-ന് സംഭവിച്ചത്?

‘ദൃശ്യം’ സിനിമയിൽ, നായകനായ ജോർജ്ജുകുട്ടി, അവിചാരിതമായി സംഭവിക്കുന്ന ഒരു കുറ്റകൃത്യത്തിന് ശേഷം തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അതീവ ശ്രദ്ധയോടെ ഒരു രക്ഷാകവചം  സൃഷ്ടിക്കുന്നു. ഓഗസ്റ്റ് 2 എന്ന തിയതിയെ ചുറ്റിപ്പറ്റി അയാൾ ഒരു കഥ മെനഞ്ഞെടുക്കുന്നു. ഓരോ വിശദാംശവും, ഓരോ ഓർമ്മയും,  അവർ ആ ദിവസം മറ്റൊരു പട്ടണത്തിൽ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന മിഥ്യാബോധത്തെ സ്ഥിരീകരിക്കുന്ന തരത്തിലാണ് അയാൾ കാര്യങ്ങൾ ഒരുക്കുന്നത്.

എന്നാൽ,അങ്ങനെയൊരു സംഭവം ഓഗസ്റ്റ് 2-ന് നടന്നിട്ടേയില്ല എന്നതാണ് കഥയിലെ കാര്യം. വാസ്തവത്തിൽ, അത് സൃഷ്ടിക്കപ്പെട്ട ഒരു ഓർമ്മയായിരുന്നു; ജോർജ്ജുകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും മനസ്സിൽ നട്ടുവളർത്തി വലുതാക്കിയ ഒരു മിഥ്യാ സ്മരണ.

നുണയ്ക്ക് പിന്നിലെ ശാസ്ത്രം: ഓർമ്മയെ മാറ്റിമറിക്കലും തെറ്റായ തെളിവുകളും

സിനിമയിൽ ജോർജ്ജുകുട്ടി വെറുതെ നുണ പറയുകയല്ല ചെയ്യുന്നത്—അയാൾ യാഥാർത്ഥ്യത്തെ പുനർനിർമ്മിക്കുകയാണ്. അയാൾ അറിയാതെ, അല്ലെങ്കിൽ അതിബുദ്ധിയോടെ, ഉപയോഗിക്കുന്ന മനഃശാസ്ത്ര തത്വങ്ങൾ നമുക്ക്  പരിശോധിക്കാം:

1. തെറ്റായ ഓർമ്മകളുടെ രൂപീകരണം 

മനഃശാസ്ത്രത്തിലെ പഠനങ്ങൾ കാണിക്കുന്നത്, ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഓർമ്മകൾ മനുഷ്യർക്ക് ഉണ്ടാക്കാൻ സാധിക്കുമെന്നാണ്; പ്രത്യേകിച്ചും അതിന്റെ വിശദാംശങ്ങൾ ആവർത്തിക്കുകയും കാലക്രമേണ ഉറപ്പിക്കുകയും ചെയ്യുമ്പോൾ.

കോഗ്നിറ്റീവ് സൈക്കോളജിയിലെ വിദഗ്ദ്ധയായ എലിസബത്ത് ലോഫ്റ്റസ്, ചില സൂചനകൾ നൽകുന്ന ചോദ്യങ്ങളിലൂടെയോ കഥകളിലൂടെയോ തെറ്റായ ഓർമ്മകൾ എങ്ങനെ മനസ്സിൽ സ്ഥാപിക്കാമെന്ന് തെളിയിച്ചിട്ടുണ്ട്. 

‘ദൃശ്യ’ത്തിൽ ജോർജ്ജുകുട്ടി ഓഗസ്റ്റ് 2 -നെക്കുറിച്ച്, വിശദവും ഇന്ദ്രിയങ്ങളെ സ്പർശിക്കുന്നതുമായ വിവരണങ്ങൾ നൽകുന്നു: ഭക്ഷണം വാങ്ങുന്നത്, സിനിമ കാണുന്നത്, ഹോട്ടലിൽ താമസിക്കുന്നത്. വ്യക്തമായ ഈ ചിത്രീകരണങ്ങൾ ആ ഇല്ലാത്ത  ഓർമ്മയെ മനസ്സിൽ ആഴത്തിൽ ഉറപ്പിക്കാൻ സഹായിക്കുന്നു.

2. പ്രവൃത്തിയും വിശ്വാസവും തമ്മിലുള്ള പൊരുത്തക്കേട് ഇല്ലാതാക്കൽ 

കഥാപാത്രങ്ങൾ ഒരു കഥ കേൾക്കുകയും  തങ്ങളുടെ ഉള്ളിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ അതിനനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ആ സംഭവങ്ങളെക്കുറിച്ച് അവർ ഉറച്ചു വിശ്വസിച്ചു കഴിഞ്ഞാൽ, സമ്മർദ്ദത്തിലായാൽ പോലും അവർ ആ വിശ്വാസത്തിൽത്തന്നെ ഉറച്ചുനിൽക്കും. ഇതിനെയാണ് കോഗ്നിറ്റീവ് ഡിസോണൻസ് റിഡക്ഷൻ എന്ന് പറയുന്നത്—മാനസികമായ അസ്വസ്ഥത ഒഴിവാക്കാൻ സ്വന്തം പ്രവൃത്തികളെയും വിശ്വാസങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമമാണിത്.

3. സമയത്തെക്കുറിച്ച് മിഥ്യാബോധം സൃഷ്ടിക്കൽ

യഥാർത്ഥ സംഭവങ്ങളുടെ ഓർമ്മയെ, ജോർജ്ജുകുട്ടി മറ്റൊരു തിയതിയിലേക്ക് തന്ത്രപരമായി മാറ്റിവെക്കുന്നു. സിനിമാ ടിക്കറ്റ്, ഹോട്ടൽ ബിൽ, ഭക്ഷണത്തിന്റെ ബിൽ എന്നിവയെല്ലാം ഓഗസ്റ്റ് 2 എന്ന തിയതിയുമായി അയാൾ ബന്ധിപ്പിക്കുന്നു, യഥാർത്ഥത്തിൽ അവയൊക്കെ നടന്നത് മറ്റ് ദിവസങ്ങളിലാണെങ്കിൽ പോലും. രസീതുകൾ, സാക്ഷികൾ തുടങ്ങിയ  സൂചനകൾ ഉപയോഗിച്ച്, എല്ലാവരുടെയും മനസ്സിലെ സമയബോധത്തെ അയാൾ മാറ്റിയെഴുതുന്നു.

4. സാമൂഹിക സ്ഥിരീകരണവും ബാഹ്യഘടകങ്ങളുടെ മനഃശാസ്ത്രവും 

ടിക്കറ്റ് വിൽപ്പനക്കാരൻ, ഹോട്ടലുടമ, ആശ്രമത്തിലെ സ്വാമിജി തുടങ്ങിയ പലരെയും കൊണ്ട് ഈ തെറ്റായ സമയക്രമം ശരിവെപ്പിക്കുന്നതിലൂടെ, ജോർജ്ജുകുട്ടി, പരസ്പരം സ്ഥിരീകരിക്കുന്ന സാക്ഷികളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കുന്നു. ഇത് സോഷ്യൽ പ്രൂഫ് എന്ന മനഃശാസ്ത്ര തത്വവുമായി ചേർന്നുനിൽക്കുന്നു: ഒരു കാര്യം ഒരുപാട് പേർ സ്ഥിരീകരിച്ചാൽ, അത് സത്യമായിരിക്കണം എന്ന് വിശ്വസിക്കാനുള്ള പ്രവണത. സംശയമുണ്ടായിരുന്നിട്ടുപോലും, ഇത്രയധികം ചിട്ടപ്പെടുത്തിയ ഒരു യാഥാർത്ഥ്യത്തെ തള്ളിക്കളയാൻ പോലീസിന് പോലും കഴിയുന്നില്ല.

‘ദൃശ്യം’ സിനിമയുടെ പ്രതിഭ: അതിജീവനം മനഃശാസ്ത്രവുമായി ഇഴുകിച്ചേരുമ്പോൾ

ജോർജ്ജുകുട്ടിയെ വ്യത്യസ്തനാക്കുന്നത് അയാൾ നുണ പറയുന്നു എന്നതല്ല, മറിച്ച് അയാൾ എത്രത്തോളം വിശ്വസനീയമായും സ്ഥിരതയോടെയും ഒരു സമാന്തര യാഥാർത്ഥ്യം നിർമ്മിക്കുന്നു എന്നതാണ്. അയാൾ സൃഷ്ടിക്കുന്ന തന്ത്രങ്ങൾ ദുഷ്ടതയിൽ നിന്നല്ല, മറിച്ച് നിസ്സഹായത, സ്നേഹം, അതിജീവിക്കാനുള്ള ആഗ്രഹം എന്നിവയിൽ നിന്നുമാണ് ഉണ്ടാകുന്നത്.

അയാൾ ആശ്രയിക്കുന്നത് കായികബലത്തെയോ നിയമപരിജ്ഞാനത്തെയോ അല്ല—മനുഷ്യ മസ്തിഷ്ക്കത്തെത്തന്നെയാണ് തന്ത്രപൂർവ്വം അയാൾ മാറ്റിമറിക്കുന്നത്. കാരണം കാഴ്ചപ്പാടാണ് യാഥാർത്ഥ്യം എന്ന് അയാൾക്ക് നന്നായറിയാം.

യഥാർത്ഥ ജീവിതത്തിലെ പ്രസക്തി: നമ്മുടെ ഓർമ്മകളെ വിശ്വസിക്കാനാകുമോ?

ഈ സിനിമ നമ്മളെല്ലാവരോടും മനസ്സിൽത്തട്ടുന്ന ചില ചോദ്യങ്ങൾ ചോദിക്കുന്നു:

നമ്മുടെ ഓർമ്മകൾ എത്രത്തോളം വിശ്വസനീയമാണ്?

തെറ്റായി ഓർക്കാൻ ആർക്കെങ്കിലും  നമ്മളെ പ്രേരിപ്പിക്കാൻ കഴിയുമോ?

നമ്മൾ “ഓർത്തെടുക്കുന്ന” കാര്യങ്ങളിൽ എത്രത്തോളം യഥാർത്ഥത്തിൽ സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ്?

നിയമവ്യവസ്ഥകളിൽ ഏറെക്കാലം വിശ്വസിച്ചിരുന്ന ദൃക്‌സാക്ഷി മൊഴികൾക്ക് പോലും വളരെയധികം പിഴവുകൾ സംഭവിക്കാമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

അതുകൊണ്ട്, അടുത്ത തവണ “എനിക്കത് വ്യക്തമായി ഓർമ്മയുണ്ട്” എന്ന് നിങ്ങൾ പറയുമ്പോൾ, ഒന്നുകൂടി ചിന്തിക്കുക. ‘ദൃശ്യ’ത്തിലേപ്പോലെ,  ചിലപ്പോൾ നിങ്ങളും ഓർത്തെടുക്കുന്നത് നിങ്ങളുടെ സ്വന്തം ‘ഓഗസ്റ്റ് 2’ ആകാം.

‘ദൃശ്യം’ ഒരു ത്രില്ലർ മാത്രമല്ല—അതൊരു മനഃശാസ്ത്രപരമായ കടങ്കഥ കൂടിയാണ്, ഓർമ്മയുടെ സൃഷ്ടിയേയും വൈകാരികമായ സ്വാധീനത്തെയും സത്യത്തിന്റെ ദുർബലതയെയും കുറിച്ചുള്ള ഒരു നിശ്ശബ്ദ പാഠം. ഓഗസ്റ്റ് 2 ഒരു തിയതി എന്നതിലുപരി ഒരു രൂപകമായി മാറുന്നു—നമ്മുടെ മനസ്സിനെ എത്ര എളുപ്പത്തിൽ മാറ്റിയെഴുതാം എന്നതിന്റെ ഒരു പ്രതീകം.

ശാസ്ത്രം സിനിമയ്‌ക്കൊപ്പം നീങ്ങുമ്പോൾ നമ്മൾ തിരിച്ചറിയുന്ന ഒരു വസ്തുതയുണ്ട്: ശരീരത്തോടല്ല, മനസ്സിനോട് ചെയ്യുന്ന കുറ്റകൃത്യമാകാം ഒരുപക്ഷെ, ഏറ്റവും ആഴത്തിലുള്ളതെന്ന്.

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe