വിവാഹേതര ബന്ധങ്ങൾ അനിവാര്യമോ? ശാസ്ത്രീയമായ സാമൂഹ്യ- മാനസിക വീക്ഷണം

മനുഷ്യ ബന്ധങ്ങളിൽ അതിവൈകാരികവും സങ്കീർണ്ണവുമായ ഒന്നാണ് വിവാഹേതര ബന്ധം. എല്ലാ മനുഷ്യരിലും വിവാഹേതര ബന്ധങ്ങൾ ഉടലെടുക്കുന്നുണ്ടോ എന്ന ചോദ്യം സംബന്ധിച്ച് നിരവധി ചർച്ചകളും ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടുണ്ട്. ഇല്ല എന്ന ഒറ്റവാക്കിൽ ഉത്തരം പറയാനാണ് ഏറ്റവും എളുപ്പം എങ്കിലും യാഥാർത്ഥ്യം അതിസങ്കീർണ്ണമാണ്. ഭാരതത്തിലേതുൾപ്പെടെയുള്ള ശാസ്ത്രീയ- മാനസിക-സാംസ്ക്കാരിക തലങ്ങളിലെ വസ്തുതകളും ക്ളിനിക്കൽ തെളിവുകളും ആധാരമാക്കി ഈ വിഷയം നമുക്ക് വിശകലനം ചെയ്യാം.
എന്താണ് വിവാഹേതര ബന്ധം ?
മനഃശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാൽ, പങ്കാളികൾ പരസ്പരം അംഗീകരിച്ചിട്ടുള്ള മാനദണ്ഡം, മറ്റൊരു വ്യക്തിയുമായുള്ള ബന്ധം വഴി ലംഘിക്കപ്പെടുന്നതിനെയാണ് വിവാഹേതര ബന്ധം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് . ഈ ലംഘനം, വൈകാരികമോ ശാരീരികമോ വെർച്വൽ, അഥവാ ഡിജിറ്റൽ പ്ളാറ്റ്ഫോം വഴിയോ ആകാം. വ്യക്തികൾക്കനുസരിച്ച് ഇതിൻ്റെ കാരണങ്ങളും വ്യത്യസ്തമാകും. വൈകാരിക അസംതൃപ്തി മൂലമാണ് ചിലർ മറ്റു ബന്ധങ്ങളിലേക്ക് യാത്രയാകുന്നത് എങ്കിൽ, മറ്റു ചിലർ പെട്ടെന്നുള്ള തീരുമാനത്തിൻ്റെ പുറത്തോ ജൈവശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടോ വൈകാരിക ആഘാതത്തിൻ്റെ പ്രതിഫലനമായോ ഒക്കെ ഇത്തരം ബന്ധങ്ങളിലേക്ക് എത്തിച്ചേരാറുണ്ട്.
വിവാഹേതര ബന്ധത്തിനു പിന്നിലെ നാഡീശാസ്ത്രവും മനഃശാസ്ത്രവും
ചില ശാസ്ത്രീയ പഠനങ്ങൾ പ്രകാരം:
- മസ്തിഷ്ക്കത്തിലെ ആനന്ദത്തിൻ്റെ ഹോർമോണായ ഡോപമിന്, പ്രണയ ചിന്തകൾ ഉത്തേജിപ്പിക്കുന്നതിൽ വലിയ പങ്കുണ്ട്. വിലക്കപ്പെട്ടതോ പുതുമയുള്ളതോ ആയ ബന്ധങ്ങൾ കൂടുതൽ ആകർഷകമായി തോന്നാൻ ഡോപമിൻ സ്വാധീനം ചെലുത്തും.
- ടെസ്റ്റോസ്റ്റെറോൺ ഹോർമോണിൻ്റെ അളവ് കൂടുന്നത്, പ്രത്യേകിച്ച് പുരുഷൻമാരിൽ ഒന്നിലധികം പങ്കാളികളോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നു.
- ചില ഗവേഷകരുടെ നിഗമനങ്ങൾ അനുസരിച്ച് , പരിണാമ സംബന്ധിയായ കാഴ്ച്ചപ്പാടിൽ, സ്ത്രീയേയും പുരുഷനേയും പ്രത്യുൽപ്പാദന പ്രേരിതമായ ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട് എന്നാണ്. പുരുഷൻ തൻ്റെ ജനിതകങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീ അതിൻ്റെ മേൻമ ഉറപ്പുവരുത്തുന്നു എന്നുമാണ് ഈ ഗവേഷകരുടെ പക്ഷം. വിവാദങ്ങൾക്ക് വഴിവെക്കുന്ന നിഗമനമാണിത്, മാത്രമല്ല, ഈ കാഴ്ച്ചപ്പാട്, വിവാഹേതര ബന്ധങ്ങളിൽ വ്യാപരിക്കാനുള്ള വ്യക്തികളുടെ സ്വഭാവത്തെ ന്യായീകരിക്കുന്നതുമല്ല.
ഈ വഞ്ചന ജനിതകമാണോ ?
ഡോപമിൻ റിസപ്റ്റർ ആയ ഡി ആർ ഡി 4 ജനിതകത്തിൽ പ്രത്യേക പതിപ്പുള്ളവർക്ക്, വിവാഹേതര ലൈംഗികതയിൽ താൽപ്പര്യമുണ്ടാകാമെന്ന് , ദ ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച 2014ലെ പഠനം പറയുന്നു. പക്ഷെ, ഇത്തരത്തിലുള്ള സ്വഭാവ വ്യതിയാനങ്ങൾ നിശ്ചയിക്കുന്നത് ജീനുകളല്ല എന്നത് യാഥാർത്ഥ്യമാണ്. ഒരു വ്യക്തി വളർന്ന സാഹചര്യം, ചുറ്റുപാട്, വ്യക്തിത്വം, സാമൂഹ്യ സവിശേഷതകൾ- ഇതെല്ലാം സ്വഭാവരൂപീകരണത്തെ സ്വാധീനിക്കും.
ഇന്ത്യയിലെ സ്ഥിതിഗതികൾ- പുതിയ പഠനങ്ങൾ പറയുന്നത്
പ്രധാന കണ്ടെത്തലുകൾ
- ഇന്ത്യ ടുഡേ നടത്തിയ സ്റ്റേറ്റ് ഓഫ് ദ നേഷൻ സർവ്വേ(2021) പ്രകാരം, 29% പുരുഷൻമാരും 18 % സ്ത്രീകളും അവരുടെ പങ്കാളിയെ കുറഞ്ഞത് ഒരിക്കലെങ്കിലും വഞ്ചിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നു.
- ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രി (ഐ ജെ പി) നടത്തിയ പഠനം അനുസരിച്ച്, രാജ്യത്തെ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച്, നഗരവാസികൾക്കിടയിൽ, വിവാഹേതര ബന്ധങ്ങൾ സംബന്ധിച്ച കലഹങ്ങൾ കൂടുതലാണ്.
- ഇൻ്റർനാഷണൽ ജേണൽ ഓഫ് ഹ്യുമാനിറ്റീസ് ആൻ്റ് സോഷ്യൽ സയൻസ് റിസർച്ച് 2019 ൽ നടത്തിയ ഗവേഷണത്തിൽ, ഇന്ത്യയിലെ ഉദ്യോഗമുള്ള സ്ത്രീകളിൽ സ്നേഹ ബന്ധങ്ങൾ കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഒരൊറ്റ പങ്കാളി മതി എന്ന പരമ്പരാഗത ധാരണയെ പൊളിച്ചെഴുതുന്നതാണ് പുതിയകാല പഠനങ്ങൾ. സാമ്പത്തിക സ്വാശ്രയത്വവും ആധുനിക സാങ്കേതികവിദ്യയുടെ അതിപ്രസരവുമുള്ള ഈ കാലത്ത്, ബന്ധങ്ങളുടെ സ്വഭാവവും മാറിവരുന്നതായി കാണാം – ആ മാറ്റം വാസ്തവത്തിൽ സ്വാതന്ത്ര്യവും സംഘർഷവും ഒരുപോലെ നൽകുന്നു.
എന്തുകൊണ്ടാണ് ഈ വഞ്ചന? മനഃശാസ്തപരമായ ഘടകങ്ങൾ
- പങ്കാളിയുമായുള്ള ആത്മബന്ധം നഷ്ടപ്പെടുക
- മറക്കാൻ കഴിയാത്ത മാനസിക ക്ഷതങ്ങൾ
- സ്വയം അവമതിപ്പ് അല്ലെങ്കിൽ ആത്മാരാധന
- ലൈംഗിക സംതൃപ്തി ഇല്ലായ്മ
- സാഹചര്യം ഒരുക്കുന്ന ബന്ധങ്ങൾ ( ഉദാ: ഓഫീസ് ബന്ധങ്ങൾ)
- കൂടുതൽ അവസരങ്ങൾ, ഡിജിറ്റൽ സൌകര്യങ്ങൾ
വിവാഹേതര ബന്ധങ്ങൾ എല്ലായിടത്തുമുണ്ടോ ?
വഞ്ചന സാധാരണമാണ് എങ്കിലും എല്ലാവരിലും ഉണ്ടായിക്കൊള്ളണമെന്നില്ല
- ജീവിതത്തിൽ ഒരിക്കൽപ്പോലും വഞ്ചന കാട്ടാത്ത മനുഷ്യരുമുണ്ട്
- ഉയർന്ന വൈകാരിക ബൌദ്ധികതയുള്ളവർ, സദാചാര മൂല്യങ്ങളെ മുറുകെപ്പിടിക്കുന്നവർ,പങ്കാളിയുമായി തുറന്നു സംസാരിക്കുന്നവർ,ആത്മബന്ധം പുലർത്തുന്നവർ- ഈ വിഭാഗങ്ങളിൽ പെടുന്നവർ പൊതുവെ അന്യബന്ധങ്ങളിലേക്ക് പോകാറില്ല എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
അവിഹിത ബന്ധങ്ങൾ പ്രതിരോധിക്കാൻ സാധിക്കുമോ?
സാധിക്കും. ഗവേഷണങ്ങളും ക്ളിനിക്കൽ നിർദ്ദേശങ്ങളും പറയുന്നത് :
- ചികിൽസകൾ (സി ബി ടി, ഇ എഫ് ടി ) – ബൌദ്ധിക പെരുമാറ്റ ചികിൽസ, വൈകാരികതാടിസ്ഥാന ചികിൽസ എന്നിവ ദമ്പതികൾക്കിടയിലെ അസ്വാരസ്യം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
- വിവാഹ പൂർവ്വ കൌൺസെലിംഗ് , തുടർന്നുള്ള വിലയിരുത്തലുകൾ
- ആരോഗ്യകരമായ ആശയവിനിമയത്തിലൂടെ വിശ്വാസം തിരികെപ്പിടിക്കാനാവും
- മൈൻഡ്ഫുൾനെസ്, പ്രാർത്ഥനകൾ തുടങ്ങിയ ആത്മീയ പ്രചോദനങ്ങൾ വഴി ചില ദമ്പതികൾ അടുപ്പം വീണ്ടെടുക്കാറുണ്ട്
കൂടുതൽ അറിയാൻ :
- National Library of Medicine – Infidelity and its Psychological Impact
- Indian Journal of Psychiatry – Urbanization and Marital Strain
- Journal of Sexual Medicine – Genetics and Infidelity
- Psychology Today – Why People Cheat
വിവാഹേതര ബന്ധങ്ങൾ എല്ലാവർക്കും അനിവാര്യമായ ഒരു കാര്യമല്ല. ജൈവശാസ്ത്രപരമായോ മാനസികമായോ ഉള്ള സ്വാധീനം കാരണം ചിലർ അത്തരം ബന്ധങ്ങളിലേക്ക് നീങ്ങാൽ താൽപ്പര്യം കാണിക്കുന്നു. വ്യക്തിയുടെ പരിതസ്ഥിതി,നൈതികത, വൈകാരിക ബന്ധം തുടങ്ങിയ ഘടകങ്ങൾ ആ വ്യക്തിയുടെ തീരുമാനങ്ങളെ വലിയ രീതിയിൽ സ്വാധീനിച്ചേക്കാം.
വിവാഹേതര ബന്ധങ്ങളെ, ‘സ്വാഭാവിക ഘട്ടം ‘ എന്ന തരത്തിൽ കണക്കാക്കുന്ന സമീപനം അവസാനിപ്പിക്കാം. തികഞ്ഞ ജാഗ്രതയോടെ ആത്മാർത്ഥമായ, ദൃഢതയുള്ള ബന്ധങ്ങൾ നമുക്ക് വളർത്തിയെടുക്കാം. താൽക്കാലിക വികാരങ്ങളെ തിരിച്ചറിഞ്ഞ്, വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ച്, പങ്കാളിയുമായുള്ള ബന്ധം പ്രിയതരമാക്കാം.




